ദുബായി: ഏഷ്യാകപ്പ് മത്സരങ്ങൾക്കിടെയുണ്ടായ സംഭവങ്ങളെ തുടർന്ന് ഇന്ത്യ - പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ശിക്ഷ വിധിച്ച് ഐസിസി. സെപ്റ്റംബര്‍ 14, 21, 28 തീയതികളില്‍ നടന്ന മത്സരങ്ങള്‍ക്കിടെയുണ്ടായ സംഭവങ്ങളിലാണ് ഐസിസി നടപടിയെടുത്തത്.
നടപടിയുടെ ഭാഗമായി പാക്കിസ്ഥാന് താരം ഹാരിസ് റൗഫിന് രണ്ട് മത്സരങ്ങളില്‍ വിലക്കേർപ്പെടുത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മാച്ച് ഫീയുടെ 30 ശതമാനം പിഴയായി നല്‍കണം. കൂടാതെ രണ്ട് ഡീമെറിറ്റ് പോയിന്റും ചുമത്തി. ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറയ്ക്ക് ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു.
ദുബായില്‍ നടന്ന സൂപ്പര്‍ ഫോർ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ അര്‍ധ ശതകം നേടിയതിന് ശേഷം വെടിയുതിര്‍ത്തത് പോലെ ആക്ഷന്‍ കാണിച്ചതിന് സാഹിബ്സാദ ഫര്ഹാന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഒരു ഡീമെറിറ്റ് പോയിന്റ് സഹിതം ഔദ്യോഗിക മുന്നറിയിപ്പും താരത്തിന് ലഭിച്ചു.
ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന് വെടിവെച്ചിട്ടുവെന്ന അവകാശവാദത്തെ സൂചിപ്പിക്കാനായി 6-0 എന്ന് വിരലുകള്‍ കൊണ്ട് കാണിച്ചിരുന്നു ഹാരിസ് റൗഫ്. ഇതിനാണ് പാക് താരത്തിനെതിരെ നടപടി സ്വീകരിച്ചത്.
ഫൈനലില്‍ റൗഫിനെ ബൗള്‍ഡാക്കിയത് ബുംറയായിരുന്നു. പിന്നീട് ബുംറ നല്കിയ ഫ്ലൈറ്റ് സെന്‍ഡ് ഓഫ് ആരാധകര്‍ക്കിടയില്‍ വൈറലാവുകയും ചെയ്തു. ഇതിനാണ് ബുംറയ്ക്കെതിരെ നടപടിയെടുത്തത്.